Followers

Saturday 25 December 2010

ജീവിത ഗാഥ-7

വിമാനത്തിന്റെ ശീതളിമയില്‍ ഇരിക്കുമ്പോള്‍ പയസിന്റെ മനസ്സില്‍ വിതുമ്പി കരയുന്ന റോഷന്റെ മുഖമായിരുന്നു.റോഷന്റെ കരച്ചിലില്‍ മറീനയെ  ആണ് കണ്ടത്.അമ്മച്ചിയും കരച്ചിലടക്കാന്‍ പാടുപെട്ടു.മേരിമ്മയും,ആനിയും കരഞ്ഞു കൊണ്ടു തന്നെ യാത്ര അയച്ചു.ഓര്‍മ്മകളില്‍ തേങ്ങുന്ന മനസ്സിനെ അടക്കാന്‍ പണിപ്പെട്ടു പരാജയപ്പെട്ട പയസ്സിന്റെ കണ്ണുനീര്‍ തീര്‍ത്ത മറയില്‍ ആകാശത്തിലെ വെള്ളിമേഘങ്ങള്‍ തെന്നി നീങ്ങുന്ന കാഴ്ച മങ്ങിമങ്ങി വന്നു.

ചെറിയൊരു സീല്‍ക്കാരത്തോടെ വിമാനം ദുബായ് എയര്‍ പോര്‍ട്ടില്‍ ലാണ്ട് ചെയ്തപ്പോഴാണ് പയസ്സ് ഞെട്ടി ഉണര്‍ന്നത്.വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ക്കിടയില്‍ എപ്പോഴോ അയാളെ ഉറക്കം ഗ്രസിച്ചിരുന്നു.എയര്‍ പോര്‍ട്ടിലെ പരിശോധനകള്‍ കഴിഞ്ഞു ലഗ്ഗേജും എടുത്ത് പുറത്തെത്തിയപ്പോള്‍ മേരിയുടെ ഭര്‍ത്താവ് ജോസഫിന്റെ അളിയന്‍ ആല്‍ബര്‍ട്ട് ചിരിയോടെ കാത്തിരിക്കുന്നുണ്ടായിരുന്നു.
വെളുത്ത് തടിച്ചു അല്പം കുടവയറുള്ള മധ്യവയസ്കന്‍ ആയിരുന്നു ആല്‍ബര്‍ട്ട്.ആല്‍ബര്‍ട്ട് വന്നു പയസ്സിന്റെ കയ്യിലുണ്ടായിരുന്ന ബാഗ് വാങ്ങി;മറുകൈ പയസ്സിന്റെ തോളിലേക്കിട്ടു തന്റെ പിക്കപ്പ് പാര്‍ക്ക് ചെയ്തിടത്തേക്ക്   നടന്നു.നാട്ടു വിശേഷങ്ങള്‍ ചോദിച്ചു കൊണ്ടു അനായാസേന അയാള്‍ വാഹനം വളച്ചും,തിരിച്ചും ഓടിച്ചു കൊണ്ടേയിരുന്നു.പയസ്സ് ദുബായ് നഗരം കൌതുകത്തോടെ നോക്കി കണ്ട്.അല്‍പ സമയത്തേക്ക് അയാള്‍ നാടും,വീടും മറന്നു.ഏകദേശം അരമണിക്കൂറിനു ശേഷം ഇടുങ്ങിയ തെരുവിലൂടെ പിക്കപ്പ് ഒരു കടയുടെ മുന്നിലെത്തി നിന്നു."ഇതാണ് ഷാര്‍ജ.ഇവിടെയാണ്‌ എന്‍റെ ഗ്രോസറി."വരൂ.." ആല്‍ബര്‍ട്ട് പയസ്സോടായി പറഞ്ഞു വണ്ടിയില്‍ നിന്നിറങ്ങി.പയസ്സ് ബാഗുമെടുത്ത് ഇറങ്ങി,ആല്‍ബര്‍ട്ടിനു പുറകെ കടയിലേക്ക് നടന്നു.ആല്‍ബര്‍ട്ട് കയറി ചെന്നപ്പോള്‍ അവിടെ ഉണ്ടായിരുന്ന ബംഗാളി യുവാവ് പൊടുന്നനെ എണീറ്റു മാറി  നിന്നു.ആല്‍ബര്‍ട്ട് ഒരു തണുത്ത പെപ്സി ടിന്നെടുത്ത് പയസ്സിനു കൊടുത്തു.ഒരു ചെയര്‍ എടുത്തു കൊടുത്ത് പയസ്സിനോട് ഇരിക്കാന്‍ പറഞ്ഞു.എന്നിട്ട് ബംഗാളിയോടായി ഹിന്ദിയില്‍  പറഞ്ഞു"ബികോഷ്..ഇതാണ് ഞാന്‍ പറഞ്ഞ ആള്‍..ഇനി ഈ കട നോക്കി നടത്തുന്നത് പയസ്സാണ്..എല്ലാം പറഞ്ഞു മനസ്സിലാക്കി കൊടുക്കണം.."
"ടീക്കെ..അര്‍ബാബ്.." ബികോഷ് ഭവ്യതയോടെ പറഞ്ഞു.
ആല്‍ബര്‍ട്ട് പയസ്സിനെയും കൂട്ടി കടയുടെ അകത്തുനിന്നും മുകളിലേക്കുള്ള കോവണി കയറി.അവിടം ഒരു ചെറിയ ഗോഡൌണ്‍ പോലെ തോന്നിച്ചു.പ്ലേവുഡ് ഉപയോഗിച്ച് വേര്തിര്‍ച്ച ഒരു കിടപ്പ് മുറിയും,ചെറിയ ഒരു അടുക്കളയും,അതിനടുത്തായി ഒരു ടോയിലെറ്റും ഉണ്ടായിരുന്നു.മുറിയില്‍ രണ്ടു കട്ടിലുകള്‍ ഉണ്ടായിരുന്നു.അതിലൊന്ന് ചൂണ്ടി ആല്‍ബര്‍ട്ട് പറഞ്ഞു."ഇതാണ് പയസിന്റെ കട്ടില്‍.ഒന്ന് കുളിച്ചു ഫ്രെഷായി വരൂ..നമുക്കെന്റെ റൂമിലേക്ക്‌ പോകാം".

പയസ്സ് ബാഗ് തുറന്നു മാറി ധരിക്കാനുള്ള വസ്ത്രങ്ങള്‍ എടുത്ത് കുളിമുറിയിലേക്ക് നടന്നു.ടാപ്പ് തുറന്നു കയ്യും,മുഖവും കഴുകി.വെള്ളത്തിന്‌ നല്ല ചൂടായിരുന്നു.ചൂട് വെള്ളത്തിലുള്ള കുളി പയസ്സിനെ ഉന്മേഷവാനാക്കി.കുളി കഴിഞ്ഞു പുറത്തേക്കു വന്നപ്പോള്‍ ആല്‍ബര്‍ട്ടിനെ കണ്ടില്ല.പയസ്സ് കോണിപ്പടികള്‍ ഇറങ്ങി താഴെ കടയിലേക്ക് ചെന്നു.
ആല്‍ബര്‍ട്ട് ഒരു കൌമാരക്കാരനെ ഉറക്കെ ശകാരിക്കുന്നു.അവന്‍ പേടിച്ചു വിളറിയിരിക്കുന്നു.കടയിലെ സാധനങ്ങള്‍ ഡെലിവറി ചെയ്യുന്ന മലയാളി പയ്യനായിരുന്നു അവന്‍.സാധനങ്ങളുമായി  പോയി തിരികെ എത്താന്‍ വൈകിയെന്നു ബികോഷ് ആല്‍ബര്ട്ടോട് പറഞ്ഞതാണ് പയ്യന് വഴക്ക് കേള്‍ക്കേണ്ടി വന്നത്.വഴിയില്‍ അവന്റെ സമ പ്രായത്തിലുള്ള കുട്ടികള്‍ ഫുട്ബോള്‍ കളിക്കുന്നത്  കണ്ട് നോക്കി നിന്നു പോയി,മുതലാളി കടയിലുണ്ടാകുമെന്നു തീരെ കരുതിയിരുന്നില്ല.ബികോഷ് കിട്ടിയ തക്കം മുതലാക്കുകയും ചെയ്തു.അവന്‍ തല കുനിച്ചു നിന്നു.
പയസ്സ് വരുന്നത് കണ്ട് ആല്‍ബര്‍ട്ട് പെട്ടെന്ന് മുഖത്തെ കോപം മാറ്റി.പയസ്സിനെയും കൂട്ടി വണ്ടിയിലേക്ക്  നടന്നു.അപ്പോഴേക്കും അന്തിച്ചോപ്പ്‌ പരന്നിരുന്നു.

ആല്‍ബര്‍ട്ടിന് ദുബായ് മുനിസിപ്പാലിറ്റിയില്‍ ആണ് ജോലി.മോശമില്ലാത്ത സാലറിയും,അക്കൊമഡേഷനും  ഉണ്ട്.സൈഡ് ബിസിനെസ്സായി ഈ ഗ്രോസറിയും നടത്തുന്നു.നാട്ടിലെ വലിയ സമ്പന്നന്‍..
ആല്‍ബര്‍ട്ടിന് ബികോഷിനെ അത്ര വിശ്വാസം പോര..താനില്ലാത്തപ്പോള്‍ അയാള്‍ പലകള്ളതരങ്ങളും നടത്തുന്ന പോലെ..വിശ്വസ്തനായ ഒരാളെ വേണമെന്ന് കരുതിയിരിക്കുമ്പോഴാണ്  ജോസഫ് പയസ്സിന്റെ കാര്യം പറഞ്ഞത്.ബോംബെയില്‍ പയസ്സിന്റെ ബിസിനെസ്സ് നടത്തിപ്പുകള്‍ വിജയമായിരുന്നെന്ന്‍ അറിഞ്ഞപ്പോള്‍  ആല്‍ബര്‍ട്ട് മറ്റൊന്നും നോക്കിയില്ല.അങ്ങനെയാണ് പയസ്സിനെ കൊണ്ടു വരുന്നത്.

ഒരു വലിയ ബില്‍ഡിങ്ങിനു മുന്നിലെത്തി പിക്കപ്പ് നിന്നു.ആല്‍ബര്‍ട്ടിന്റെ താമസ സ്ഥലം.രണ്ടാം നിലയിലേക്ക് സ്ട്ടയര്‍  കൈസ് കയറി.ആല്‍ബര്‍ട്ടിന്റെ മുറി വിശാലമായിരുന്നു.അതില്‍ അഞ്ചു കട്ടിലുകള്‍ കാണപ്പെട്ടു.ഒരു വലിയ അടുക്കളയിലേക്കു പയസ്സിനെയും കൂട്ടി ആല്‍ബര്‍ട്ട് ചെന്നു.
ഒരു തീന്‍ മേശക്കു ചുറ്റും കുറെ ആള്‍ക്കാര്‍ ഇരിക്കുന്നു.പയസ്സിനെ അവിടെ ഇരുത്തി ആല്‍ബര്‍ട്ടും ഇരുന്നു.കഴുകി അട്ടിവെച്ചിരിക്കുന്ന പ്ലേറ്റുകളില്‍  ഒന്നെടുത്ത് ആല്‍ബര്‍ട്ട് പയസ്സിനു ഭക്ഷണം വിളമ്പി കൊടുത്തു.മറ്റൊരു പ്ലേറ്റില്‍ അയാള്‍ക്കും എടുത്ത് കഴിക്കാന്‍ തുടങ്ങി.ചിലര്‍ക്കൊക്കെ ആല്‍ബര്‍ട്ട് പയസ്സിനെ പരിചയപ്പെടുതുന്നുണ്ടായിരുന്നു.
ഓരോരുത്തരായി  കഴിക്കുകയും, എഴുന്നേല്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു, പയസ്  ഭക്ഷണം കഴിച്ചെന്നു വരുത്തി എഴുന്നേറ്റു, പതുക്കെ കൈകഴുകി  ആല്‍ബര്‍ട്ടിന്റെ മുറിയിലേക്ക് നടന്നു.അവിടെ ആരും ഉണ്ടായിരുന്നില്ല.

പലരും പുറത്തെ വരാന്തയില്‍ ഇരുന്നു പത്രം വായിക്കുകയും,വര്‍ത്തമാനം പറയുകയും ചെയ്യുകയായിരുന്നു.ആല്‍ബര്‍ട്ട് മുറിയിലേക്ക് വന്നു,"പയസ്സ് കിടന്നോള്..നാളെ മുതല്‍ കടയില്‍ ജോലിക്ക് നില്ക്കെണ്ടതല്ലേ.."ഇന്ന് ഇവിടെ കഴിയാം..." പയസ്സിനു തനിച്ചു കിടക്കാന്‍ അദമ്യമായ ആഗ്രഹം ഉണ്ടായിരുന്നു.അത് മനസ്സിലാക്കിയെന്നോണം റൂമിലെ എസി ഓണ്‍ ചെയ്തു ലൈറ്റ് ഓഫാക്കി ആല്‍ബര്‍ട്ട് പുറത്തിറങ്ങി  വാതില്‍ ചാരി.(തുടരും.)

Monday 13 December 2010

ജീവിത ഗാഥ-6

ലിറ്റില്‍  ഫ്ലവര്‍ യുപി സ്കൂളിന്റെ വരാന്തയിലൂടെ നടക്കുകയായിരുന്നു,പയസ്.ഇടയ്ക്കിടെ ഓരോ ക്ലാസ്സ്മുറിയിലേക്കും   നോക്കുന്നുണ്ട്.5 -ബീയുടെ മുന്നിലെത്തിയപ്പോള്‍ പയസ് നിന്നു,സയന്‍സ് അധ്യാപികയായ ആഗ്നസ് ക്ലാസ്സെടുത്തു കൊണ്ടിരിക്കുകയായിരുന്നു.വാതില്‍ക്കല്‍ നില്‍ക്കുന്ന പയസിനെ കണ്ട് ആഗ്നസ് പുറത്തേക്കു വന്നു."എന്താ സാര്‍?" അവര്‍ ഭവ്യതയോടെ ചോദിച്ചു. "റോഷനെ കൂട്ടികൊണ്ട് പോകാന്‍ വന്നതാ..ഹെഡ്മാസ്റ്റെര്‍ ക്ലാസ്സില്‍ ചെന്നു വിളിച്ചോളാന്‍  പറഞ്ഞു". പയസ് പറഞ്ഞത് കേട്ടു "ശരി" എന്ന് പറഞ്ഞു തലകുലുക്കി കൊണ്ട് ആഗ്നസ് അകത്തേക്ക് പോയി."റോഷന്‍,പപ്പാ വന്നിട്ടുണ്ട്..കുട്ടി ബാഗെടുത്ത് ചെന്നോളൂ.." ടീച്ചര്‍ പറഞ്ഞത് കേട്ടു,റോഷന്‍ സന്തോഷത്തോടെ പുസ്തകങ്ങള്‍ പെറുക്കി ബാഗിലാക്കി വേഗം പയസിനരികിലേക്ക് ചെന്നു.പപ്പയ്ക്ക് തന്നോടും,മമ്മിയോടും ഉള്ള പിണക്കമൊക്കെ മാറിക്കാണും എന്ന് അവന്‍ ആശ്വസിച്ചു.

പയസ് അക്ഷമനായി വരാന്തയില്‍ നില്‍ക്കുകയായിരുന്നു.റോഷനെ കണ്ട് അയാള്‍ സന്തോഷത്തോടെ അവന്റെ കൈകള്‍ കവര്‍ന്നു."പപ്പാ.. പയസ്സ് വിളിച്ചു.പയസ്സിന്റെ ആന്തരാളങ്ങളില്‍ നിന്നു ഒരു തേങ്ങല്‍ ഉയര്‍ന്നു.പണിപ്പെട്ടു അതടക്കി മുട്ട് താഴ്ത്തിയിരുന്നു റോഷന്റെ കവിളില്‍ ഉമ്മവെച്ചു.മനസ്സില്‍ കുറ്റബോധത്തിന്റെ ചീളുകള്‍ അസ്വസ്ഥതയായി പടരുന്നതറിഞ്ഞു..എഴുന്നേറ്റു റോഷന്റെ കൈകള്‍ പിടിച്ചു സ്കൂള്‍ ഗേറ്റിനു അരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഒട്ടോരിക്ഷയിലേക്ക് നടന്നു,"നമ്മളെവിടെക്കാ പപ്പാ പോകുന്നെ.".ഒട്ടോയിലേക്ക്   കയറുമ്പോള്‍ റോഷന്‍ ആരാഞ്ഞു.മറീനയുടെ വീട്ടിലേക്കു   സ്കൂളില്‍ നിന്നും  ഏതാനും  മിനുട്ടിന്റെ  നടത്തമേ      ഉണ്ടായിരുന്നുള്ളൂ.
.
ഓട്ടോ നീങ്ങുമ്പോള്‍ റോഷന്‍ സംശയത്തോടെ വീണ്ടും പപ്പായെ നോക്കി.അവന്റെ നോട്ടം  നേരിടാതെ  പുറത്തേക്കു  കണ്ണുകള്‍ പായിച്ചു  കൊണ്ട് പയസ് പറഞ്ഞു."വല്യമ്മച്ചിയെ  കാണണ്ടേ നിനക്ക്..വല്യമ്മച്ചിക്കു നല്ല സുഖമില്ല.."
റോഷന്‍ മിണ്ടാതെ തല താഴ്ത്തിയിരുന്നു.വല്യമ്മച്ചിയെ കാണാഞ്ഞിട്ട് തനിക്കും,അമ്മച്ചിക്കും ഒത്തിരി സങ്കടമുണ്ടല്ലോ എന്നോര്‍ക്കുകയായിരുന്നു,അവന്‍..

ഓട്ടോ പഞ്ചായത്ത് ഓഫീസും കഴിഞ്ഞു,ഹൈസ്കൂളും പിന്നിട്ടു വളവു തിരിഞ്ഞ് വലിയ വീട്ടില്‍ തറവാടിനു മുന്നിലെത്തി നിന്നു.ഓട്ടോക്കാരന് കാശും കൊടുത്ത് പയസ് മകനെയും കൂട്ടി വീട്ടിലേക്കു കയറി.


മുന്‍വശത്തെ മുറിയുടെ ചുമരില്‍ തൂക്കിയ അബ്രഹമാന്റിന്റെ വലിയ ഫോട്ടോയില്‍ പറ്റിയ പൊടികള്‍ തുടച്ചു മാറ്റുകയായിരുന്നു രുക്ക.പയസിനെയും,റോഷനെയും കണ്ട് കൈകള്‍ സാരിത്തുമ്പില്‍ തുടച്ചു കൊണ്ട് ആഹ്ലാദത്തോടെ അവര്‍ അടുത്തേക്ക് ചെന്നു.വല്യമ്മച്ചിയുടെ മിഴികള്‍ നിറഞ്ഞൊഴുകുന്നത് കണ്ട് റോഷന് സങ്കടമായി.."വല്യമ്മച്ചിക്കു വയ്യായ്കയാ..?`"എന്ന് ചോദിച്ച റോഷനെ മുത്തങ്ങള്‍ കൊണ്ടു മൂടുകയായിരുന്നു രുക്ക.വല്യമ്മച്ചിക്കു മോനെ കാണാത്ത വിഷമമാടാ..ഇപ്പം ഒരസുഖവുമില്ല..രുക്ക തേങ്ങി.."മറീനയെ കൂടി കൂട്ടാമായിരുന്നില്ലെടാ നിനക്ക്.."അവര്‍ പയസ്സിനു നേര്‍ക്ക്‌ മുഖമുയര്‍ത്തി കൊണ്ടു ചോദിച്ചു.
പയസ്സ് മുഖം താഴ്ത്തി,"മറീനയുടെ വീട്ടില്‍ ഞാന്‍ പോയിരുന്നു..ഇനി അവളെ ഇങ്ങോട്ട് പ്രതീക്ഷിക്കേണ്ട"പതുക്കെ പറഞ്ഞു കൊണ്ടു പയസ് ധ്രിതിയില്‍ പുറത്തേക്കിറങ്ങി പോയി.രുക്ക സ്തബ്ധയായി ആ പോക്ക് നോക്കി നിന്നു.

മറീനയുടെ ആങ്ങളമാരും പയസ്സും,തമ്മില്‍ ഉടക്കുണ്ടാവുകയും,മറീനയെ ഇനി വലിയവീട്ടിലേക്ക് അയക്കുന്നില്ലെന്നു അവര്‍ തീരുമാനിക്കുകയും ചെയ്തു.പയസ് റോഷനെ  തന്റെ വീട്ടിനടുത്തുള്ള സ്കൂളിലേക്ക് മാറ്റി.മറീന വല്ലാത്ത പ്രതിസന്ധിയില്‍ അകപ്പെട്ടു.അമ്മയും,ആങ്ങളമാരും തീര്‍ത്ത വീടുതടങ്കലില്‍ കണ്ണീര്‍ കടലില്‍ അവള്‍ മുങ്ങി.
നിസ്സാര കാര്യങ്ങള്‍ ഒരു ജീവിതത്തെ തന്നെ മാറ്റിമറിക്കാന്‍ ഉതകുന്ന കാഴ്ച സ്വന്തം ജീവിതത്തിലൂടെ കാണുകയായിരുന്നു പയസ്സും,മറീനയും..

വീട്ടിലെ കോലായില്‍ വെറും നിലത്തു കിടക്കുകയായിരുന്നു പയസ്സ്.വലിച്ച് കഴിയുന്തോറും വീണ്ടും  പുതിയ സിഗരറ്റിനു തീ കൊളുത്തി കൊണ്ട്..
അമ്മച്ചി വന്നു അടുത്തിരുന്നത് പയസ്സ് അറിഞ്ഞില്ല.അവന്‍ വേറേതോ ലോകത്തായിരുന്നു.വലിച്ചൂതി വിടുന്ന പുകച്ചുരുളുകള്‍ക്കൊപ്പം അലയുന്ന മനസ്സ്..
"മോനെ..."രുക്ക വിളിച്ചു.പയസ്സ് എണീറ്റിരുന്നു സിഗരട്ട് കുത്തി കെടുത്തി.അമ്മയുടെ നേര്‍ക്ക്‌ നോട്ടമിട്ടിരുന്നു.ആകെയുള്ള ആണ്തരിയുടെ ആ അവസ്ഥയില്‍ രുക്ക വളരെയേറെ വിഷമിച്ചു."മോനെ,നമ്മുടെ മേരിയുടെ കെട്ടിയോന്‍ ജയിംസ് നിനക്കൊരു വിസ സംഘടിപ്പിച്ചു തരാമെന്നു ഏറ്റിട്ടുണ്ട്,ദുബായിലേക്ക്.."
പയസ്സ് മൂളിക്കേട്ടു..ഒരു മാറ്റം  അനിവാര്യമാണെന്ന് അവനും  അറിയാമായിരുന്നു.


അധികം താമസിയാതെ പയസ്സിനായുള്ള വിസ എത്തി.ജീവിതത്തിനെ പുത്തന്‍ പരീക്ഷണങ്ങളിലേക്ക് പയസ്സ് യാത്രയ്ക്കൊരുങ്ങി.അധികം ആരോടും യാത്ര ചോദിക്കാതൊരു യാത്ര..ഏഴാം കടലിന്നക്കരെക്ക്...               
(തുടരും)                                                 

Tuesday 7 December 2010

ജീവിതഗാഥ-5


ഗ്രാമത്തിലെ നാലുംകൂടിയ കവലയിലെ 'ഹോട്ടല്‍രാജുവില്‍' പതിവിലേറെ ആള്‍ക്കാര്‍..കൃശഗാത്രനായ രാജു സമാവറില്‍ നിന്നെടുത്ത ചൂട് ചായ ഗ്ലാസ്സുകളിലേക്ക്  വീശിയൊഴിക്കുന്ന തിരക്കിലാണ്.
''ഡാ..ജോബിയെ..വല്യ വീട്ടിലെ പയസ് ലോറി വാങ്ങിച്ചത് അറിഞ്ഞില്ലേ?''
''കാശ് ഉള്ളോരു അങ്ങനെ പലതും മേടിക്കും അങ്ങിനെ അല്ലിയോ ജോസച്ചായാ?''
"ഉം...പിന്നെ..അവന്റെ അപ്പന്‍ അബ്രഹാമായിട്ടു   സമ്പാദിച്ചു വെച്ചതൊക്കെ മുടിയനായ ഇവന്‍ വിറ്റുതുലയ്ക്കുമെന്നാ  തോന്നുന്നേ.."
"അത് ശെരിയാ ഇന്നാളു കണ്ടപ്പം കുന്നുമ്പുറത്തെ കശുവണ്ടി തോട്ടം വില്‍ക്കാനുണ്ട്,പറ്റിയ ആളുണ്ടെല്‍ പറയണമെന്നും പയസ്സ് പറഞ്ഞതായി നമ്മുടെ അവറാച്ചന്‍ പറഞ്ഞു.."
അങ്ങേതിലെ ജോസും,വാഴ വളപ്പിലെ ജോബിയും,പയസ്സിന്റെ കാര്യം ആയിരുന്നു അന്നത്തെ സായാഹ്ന സംസാര വിഷയമാക്കിയത്.കേട്ടിരിക്കാന്‍ രാജുവിന്റെ പതിവ് കസ്റ്റമേസ് എല്ലാവരും  ഉണ്ടായിരുന്നു.


പയസ്സ് ലോറി വാങ്ങുകയും,പയസ്സിന്റെ സുഹൃത്തുക്കളില്‍  ഒരാളായ ഉമ്മറിനെ ഡ്രൈവറായി നിയമിക്കുകയും ചെയ്തു.പണയില്‍ നിന്നു കല്ല് കടത്തുന്ന ജോലി പയസ്സിന്റെ ലോറി ചെയ്തു കൊണ്ടിരിക്കെ, പയസ്സിനു ലോറി ഡ്രൈവിംഗ് പഠിക്കാനുള്ള മോഹം കലശലായി.ഉമ്മര്‍ പഠിപ്പിക്കാമെന്നേറ്റു.ഒരു ദിവസം പണി കഴിഞ്ഞു വന്ന ഉമ്മരെയും  കൂട്ടി പയസ്സ് ലോറി ഓട്ടം പഠിക്കാന്‍ ഇറങ്ങി.


അത്യാവശ്യം വെള്ളമടിച്ചു ഫിറ്റായ ഉമ്മര്‍ വളയം പയസ്സിനെ ഏല്‍പ്പിച്ചു ഉറക്കം തൂങ്ങാന്‍തുടങ്ങി.
റെയില്‍വേ സ്റ്റേഷനരികിലെ ആല്‍മരത്തിന്‍അരികിലെത്തിയപ്പോള്‍    എതിരെ ഒരു ഓട്ടോറിക്ഷ വരുന്നത് കണ്ട   പയസ്സ് ബ്രേക്കിനായി പരതി.ആക്സിലരേട്ടരില്‍     കാല്‍ അമര്‍ന്നു.''ഉമ്മരെ,എവിടാടോ ബ്രേക്ക്? എങ്ങനാടോ ഇതൊന്നു നിര്‍ത്താ? ''
പയസ്സിന്റെ ചോദ്യം കേട്ടു തലയുയര്‍ത്തിയ ഉമ്മര്‍ കണ്ടത്  ഓട്ടോറിക്ഷയിലേക്ക് പാഞ്ഞു  കയറിയ ലോറി  നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുന്നതാണ്.


ആനി സ്കൂളില്‍ നിന്നും വന്നപ്പോള്‍ പിന്നാമ്പുറത്തെ വരാന്തയിലിരുന്നു കണ്ണീര്‍ വാര്‍ക്കുന്ന മറീനയെയാണ് കണ്ടത്.
"എന്താ നാത്തൂനേ,എന്നതാ  പറ്റിയത്.." ആനി ചോദിച്ചു.
മറീന മൂക്കുപിഴിഞ്ഞു കൊണ്ടു കരച്ചില്‍ തുടര്ന്നതല്ലാതെ ഒന്നും മിണ്ടിയില്ല.
ആനി പുസ്തക കെട്ടുകള്‍ അകത്തെ മുറിയില്‍ കൊണ്ടു വെച്ചു അമ്മച്ചിയുടെ അരികിലേക്ക് നടന്നു.രുക്ക കട്ടിലില്‍ കിടക്കുകയായിരുന്നു..അരികില്‍ മേരിയുമുണ്ട്.
ആനി വരുന്നത് കണ്ടു മേരി അമ്മച്ചിക്കരികില്‍ നിന്നെഴുന്നേറ്റു."പയസിച്ചായന്റെ വണ്ടി മറിഞ്ഞു.."മുഖവുരയില്ലാതെ മേരി പറഞ്ഞത് കേട്ടു ആനി നടുങ്ങി.
" ഇച്ചായന്  വല്ലതും പറ്റിയോ അമ്മച്ചീന്നു" ചോദിച്ചു കൊണ്ട്  ആനി രുക്കയുടെ ദേഹത്തേക്ക് വീണു.ആനിയെ  പിടിച്ചു അവര്‍ പതുക്കെ എഴുന്നേറ്റിരുന്നു.


പയസ്സിനും,ഉമ്മറിനും കാര്യമായ പരിക്കുകള്‍ ഒന്നും സംഭവിച്ചില്ലായിരുന്നു.എന്നാല്‍
ഓട്ടോയില്‍ സഞ്ചരിച്ച യുവതിയും,ഓട്ടോ ഡ്രൈവറും ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.യുവതി ആ നാട്ടിലെ ആശുപത്രിയിലെ നഴ്സായിരുന്നു.പയസിന്റെ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. കേസും കോടതിയുമായി മാസങ്ങള്‍ നീങ്ങി.അവസാനം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് വലിയ തുക പിഴ അടയ്ക്കാന്‍ കോടതി വിധിച്ചു.പയസ് ലോറി വിറ്റു.ആ തുക നല്‍കി.


വീണ്ടും ചില ബിസിനസ്സുകള്‍ തുടങ്ങിയെങ്കിലും എല്ലാം പകുതിയില്‍ നിന്നു.ആയിടക്കു മറീനയുടെ വീട്ടുകാരുമായും പയസ്സിനു പിണങ്ങേണ്ടി വന്നു.
മറീന മാനസികമായി വളരെയേറെ വിഷമത്തിലായി.ഏതൊരു പെണ്‍കുട്ടിയെയും പോലെ അവളും തന്റെ വീട്ടുകാരെ വളരെ ഏറെ സ്നേഹിച്ചിരുന്നു.മറീനയുടെ
ജോസിച്ചായന്റെ മകളുടെ കല്യാണം ആയപ്പോള്‍ മറീന വീട്ടിലേക്കു പോവാന്‍ പയസ്സിന്റെ അനുവാദം ചോദിച്ചു."പോകുന്നെങ്കില്‍ പോയിക്കോള്..പിന്നെ ഇങ്ങോട്ടേക്കു വരേണ്ട "എന്നാണു പയസ്സ് മറുപടി നല്‍കിയത്.അപ്പോള്‍ തന്നെ വീട്ടില്‍ നിന്നു ഇറങ്ങി പോവുകയും ചെയ്തു.
രണ്ടുനാള്‍ പയസ്സ് വീട്ടിലേക്കു വന്നില്ല.മറീനയുടെ വിഷമം   കണ്ടു  രുക്ക അവളോട്‌  കല്യാണം കൂടാന്‍ പറഞ്ഞു..  "അവനെ  ഞാന്‍ പറഞ്ഞു മനസ്സിലാക്കിക്കോളാം..മോള്‍ പോയിക്കോള്" എന്ന് രുക്ക പറഞ്ഞപ്പോള്‍  അവള്‍ക്കു   സന്തോഷമായി.
കല്യാണം കഴിഞ്ഞു രണ്ടു ദിവസമായിട്ടും പയസ്സ് തന്നെ അന്വേഷിച്ചു വരാത്തതില്‍ മറീന അപകടം മണത്തു.
അവള്‍ മകനെയും കൂട്ടി പയസ്സിന്റെ വീട്ടിലേക്കു പുറപ്പെട്ടു.വലിയ വീട്ടില്‍ എത്തിയപ്പോള്‍ പയസ്സ് വീട്ടിലുണ്ടായിരുന്നില്ല.രുക്ക ആകെ ക്ഷീണിതയായി കാണപ്പെട്ടു."അമ്മച്ചീ പയസിച്ചായന്‍?" മറീനായുടെ വേവലാതിപൂണ്ട ചോദ്യം കേട്ടു രുക്ക ഒരു നിമിഷം അവളെ നോക്കി നിന്നു.എന്നിട്ട് പറഞ്ഞു"മോളെ..അവന്‍ വല്ലാത്ത ദേഷ്യത്തിലാ..നീ ഒരുമ്പെട്ടു  പോയതാന്നാ  അവന്‍ പറയുന്നത്,ഞാനെത്ര പറഞ്ഞിട്ടും അവനു മനസ്സിലാകുന്നില്ല...അമ്മച്ചി അവളുടെ സൈഡില്‍ നിന്നു എന്നെ കൊച്ചാക്കി എന്നാ അവന്‍ പറയുന്നേ..".രുക്ക പറഞ്ഞു കഴിയുമ്പോഴേക്കും പയസ്സ് അവിടെ എത്തി.അവന്‍ മറീനയെ ക്രുദ്ധനായി  നോക്കി."ഇപ്പോള്‍ ഇവിടെ നിന്നിറങ്ങി കൊള്ളണം..".പയസ്സ് പറഞ്ഞത് കേട്ടു മറീന ഞെട്ടി. പയസ്സിന്റെ വാക്കുകള്‍ കേട്ടു രുക്കയും,ആനിയും പകച്ചു.അവരുടെ വിലക്കുകളെ വക വെയ്ക്കാതെ പയസ്സ് മറീനയെ അവളുടെ വീട്ടില്‍ കൊണ്ടു ചെന്നാക്കി.(തുടരും)