Followers

Monday 29 November 2010

ജീവിത ഗാഥ-4



ജീവിത ഗാഥ-4

അവശനായി   കിടക്കുന്ന   അബ്രാഹാമിനോടും,പരിഭ്രമിച്ചിരിക്കുന്ന  രുക്കയോടും എന്ത് പറയണമെന്നറിയാതെ ജോസഫ് പതറി.
അയാളുടെ വിഹ്വലമായ മുഖം ഏതോ വിപത്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് രുക്കയ്ക്ക് തോന്നി.
ആ സമയം രുക്കയുടെ മൂത്തമകള്‍ അലമുറയിട്ടു കരഞ്ഞു കൊണ്ട് അവിടെ എത്തി.''അമ്മച്ചീ....നമ്മടെ പയസിന്റെ മോള്‍...'' മേരി ഏങ്ങലടിച്ചു. ''എന്നതാടീ നമ്മടെ വാവയ്ക്ക്..ടെസ്സിന് എന്നാ പറ്റിയെന്നാ?'
മേരിയെ പിടിച്ചു കുലുക്കി കൊണ്ട് രുക്ക ചോദിച്ചു.

ഒന്നും പറയാനാവാതെ വിതുമ്പുന്ന മകളെ കണ്ടു അബ്രഹാം       ജോസഫിന്റെ  കൈകള്‍  പിടിച്ചു  കൊണ്ട് പറഞ്ഞു.
'' ജോസഫേ എന്താണ്ടായിത്...ആധിപിടിപ്പിക്കാതെ പറ!''
''ഒരു കൈപ്പിഴ പറ്റി ..പന്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന വാവ പറമ്പിലേക്ക് ഇറങ്ങിയത്‌ ഞങ്ങള്‍ ആരുടേയും  കണ്ണില്‍ പെട്ടില്ല..കുഞ്ഞു കാല്‍ വഴുതി   തൊടിയിലെ കുളത്തില്‍ വീണു...
അമ്മച്ചി ചെന്നെടുക്കുമ്പോഴേക്കും.......ഇത്രയും പറഞ്ഞു അയാള്‍ തലകുനിച്ചു. എന്റീശോയേ...........ആര്‍ത്തനാദത്തോടെ     രുക്ക പിറകിലേക്ക് മറിഞ്ഞു.. മേരി അമ്മച്ചിയെ താങ്ങി.
                                ******************************************    
ശവമടക്ക് കഴിഞ്ഞു ഓരോരുത്തരായി പിരിഞ്ഞു.കുഴിമാടത്തില്‍ വീണു കരയുന്ന മെറീനയെയും,അവളെ കെട്ടിപ്പിടിച്ചു തേങ്ങുന്ന രുക്കയെയും എഴുന്നേല്‍പ്പിക്കുന്ന പയസിനെ നോക്കി അബ്രഹാം ഉള്ളുരുകി കരഞ്ഞു.പയസ് ഇതെങ്ങിനെ താങ്ങുമെന്ന് അയാള്‍ക്കോര്‍ക്കാനെ കഴിഞ്ഞില്ല.ടെസ്സിന്റെ അപമ്രിത്യുവിന് ശേഷം പയസ് ബോംബെയിലേക്ക് പോകുന്നത് താല്‍കാലികമായി നിര്‍ത്തി.മറീനയുടെ ആങ്ങളയെ കടകള്‍    നോക്കിനടത്താന്‍ ഏല്‍പ്പിച്ചു.മറീനയ്ക്ക് പയസ്സിന്റെ സാമീപ്യം ഒട്ടേറെ ആശ്വാസം നല്‍കി.പതിയെ എല്ലാവരും യാഥാര്‍ത്യത്തിന്റെ ലോകത്തേക്ക് മടങ്ങി.
മറീന ഒരു ആണ്‍കുഞ്ഞിനു കൂടി  ജന്മം നല്‍കിയതോടെ  അവളുടെ പഴയ കളിചിരികള്‍ തിരിച്ചു വന്നു.എങ്കിലും എല്ലാവരുടെയും മനസ്സില്‍ ഒരിക്കലും മായാത്ത നീറ്റലായി ടെസ്സ് ഉറങ്ങി കിടന്നു.

പയസ്സിന്റെ ബോംബയിലേക്കുള്ള യാത്രകള്‍ കുറഞ്ഞതോടെ കടകള്‍ പൂര്‍ണ്ണമായും
മറീനയുടെ ആങ്ങളമാരുടെ അധികാരത്തിലേക്ക് മാറി.പയസ്സിനാവട്ടെ അതിലൊന്നും വലിയ താല്‍പര്യവും ഇല്ലായിരുന്നു.മകന്‍ അലസതയുടെ കൂട്ടുകാരനാവുകയാനെന്നു മനസ്സിലാക്കിയ അബ്രഹാം കുറെ ഉപദേശ നിര്‍ദേശങ്ങള്‍  മകന് നല്‍കിയെങ്കിലും പയസ്സ് അതൊന്നും ചെവി കൊണ്ടില്ല.

ഒരു നൊയമ്പ് കാലത്തെ രാത്രിയില്‍ അബ്രഹാമിന് അസുഖം വര്‍ധിച്ചു.ഒരു രാത്രി മുഴുവനും മരണത്തോട് മല്ലിട്ട എബ്രഹാം വെളുപ്പാന്‍ കാലത്ത് അന്ത്യശ്വാസം വലിച്ചു. മരണ സമയത്ത്  രുക്കയും, പെണ്മക്കളും അപ്പന്റെ അരികത്തു തന്നെ ഉണ്ടായിരുന്നു.ജീവിതത്തിന്റെ പാതിവഴിയില്‍ രുക്ക വിധവാ വേഷം അണിയേണ്ടി വന്നു.'എന്നെയും മക്കളെയും തനിച്ചാക്കി പോയല്ലോ; എന്ന് പതം പറഞ്ഞു കരയുംപോളും എന്തോ രുക്കയുടെ കണ്ണുകളിലൂടെ കണ്ണുനീര്‍ ഒഴുകിയിറങ്ങിയില്ല.
ജീവിതാനുഭവങ്ങള്‍ രുക്കയെ കണ്ണീര്‍ വറ്റിയ സ്ത്രീയായി തീര്‍ത്തിരുന്നു.

അബ്രഹാമിന്റെ മരണം ആ വീടിനെ നാഥനില്ലാത്ത കളരിയാക്കി മാറ്റി.തന്റെ അലംഭാവം മൂലം ബോംബയിലെ കടകള്‍ അന്വാധീനപ്പെട്ടു തുടങ്ങുന്നെന്നു മനസ്സിലാക്കിയ പയസ് കടകള്‍ വിറ്റു. ഒരു സ്നേഹിതന്റെ നിര്‍ദേശപ്രകാരം ലോറി
വാങ്ങാന്‍ തീരുമാനിച്ചു.ആ നാട്ടില്‍ ചുരുക്കം ചിലര്‍ക്കെ സ്വന്തമായി വാഹനങ്ങള്‍ ഉണ്ടായിരുന്നുള്ളൂ...പയസ് ലോറി വാങ്ങിച്ചപ്പോള്‍ നാട്ടില്‍ അതൊരു സംസാര വിഷയമായി.(തുടരും!)

Saturday 27 November 2010

ജീവിത ഗാഥ-3

രുക്കയ്ക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ആദ്യമായി മനസ്സിലാക്കിയത് രുക്കയുടെ സഹോദരീ ഭര്‍ത്താവായിരുന്നു.അബ്രഹാമോട് രുക്കയെ ഒരു ഡോക്ടറെ   ചെന്നു കാണിക്കാന്‍ അദ്ദേഹം ഉപദേശിച്ചു.അതനുസരിച്ച അബ്രഹാം രുക്കയെയും കൂട്ടി ആശുപത്രിയില്‍ ചെന്നു.
കുലീനയായ ഒരു സ്ത്രീയായിരുന്നു ഡോക്ടര്‍.
അവര്‍ രുക്കയെ വിശദമായ പരിശോധന  നടത്തി;രുക്കയുടെ  രക്തവും,മൂത്രവും
ലാബിലേക്കയച്ചു.
റിസള്‍ട്ടില്‍ രുക്ക പ്രമേഹ ബാധിത  ആണ്  എന്നറിവായി. രുക്കയുടെ അസുഖത്തിനെ കുറിച്ച്   അബ്രഹാം ആശങ്കാകുലനായിരുന്നു.രുക്കയ്ക്കാകട്ടെ രോഗത്തിന്റെ ഗൗരവം
അറിയില്ലായിരുന്നു.
ഉച്ചയൂണിനു ശേഷം നൂറുഗ്രാം നിലക്കടല കൊറിക്കല്‍  രുക്കയുടെ പതിവായിരുന്നു.
ആ പതിവ് നിര്‍ത്താന്‍ അബ്രഹാം ആവശ്യപ്പെട്ടെങ്കിലും രുക്ക തയ്യാറായില്ല.
പോരാത്തതിന് മുത്താറി  ശര്‍ക്കരയിട്ട്  കാച്ചിയുണ്ടാക്കുന്ന കുറുക്കും അവളുടെ ഇഷ്ട്ടവിഭവമായിരുന്നു.

അപ്പോഴേക്കും നാട് കുറെയേറെ പുരോഗമിച്ചു തുടങ്ങിയിരുന്നു.ചരല്‍ പാതകള്‍
മാറി ടാറിട്ട റോഡുകള്‍ നിലവില്‍ വന്നു.ഗ്രാമത്തിലേക്ക് പട്ടണത്തില്‍ നിന്നും ഒന്ന് രണ്ടു ബസ്സുകള്‍ സര്‍വീസ് തുടങ്ങി.ഗ്രാമത്തില്‍ മിക്കയിടങ്ങളും വൈദ്യുതി ലഭ്യമായി.അത്യാവശ്യം സ്ഥലങ്ങളില്‍ ടെലഫോണ്‍ സൗകര്യം നിലവില്‍ വന്നു.
രുക്കയുടെ പെണ്മക്കളില്‍ മൂത്തവളായ മേരിയുടെ  കല്യാണം കഴിഞ്ഞു.അബ്രഹാമിന്റെ അമ്മയുടെ പേരായിരുന്നു മകള്‍ക്ക് രുക്ക നല്‍കിയത്..രുക്കയുടെ അമ്മയുടെ പേരും മേരി എന്നായിരുന്നുവല്ലോ..
അമ്മയ്ക്ക് നല്ല സുഖമില്ലാത്തതിനാല്‍ ഇളയവള്‍ വീട്ടുകാര്യങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ തുടങ്ങി.

രുക്കയുടെ രണ്ടാങ്ങളമാരും ബോംബെയില്‍ കച്ചവടം നടത്തുന്നുണ്ടായിരുന്നു..
ഇളയ ആങ്ങള ഒരു ബംഗലൂരുകാരിയെയും കൂട്ടി നാട്ടിലേക്ക് വന്നതോടെ  പയസിനു എത്രയും പെട്ടെന്ന് കല്യാണം ആലോചിക്കണമെന്ന് രുക്കയും അബ്രഹാമും തീരുമാനിച്ചു.അത് പ്രകാരം ആ ഗ്രാമത്തില്‍ തന്നെയുള്ള 'മെറീന'എന്ന പെണ്‍കുട്ടിയുമായി പയസിന്റെ വിവാഹം ഉറപ്പിച്ചു.കല്യാണത്തിനായി പയസ് നാട്ടിലെത്തി. അപ്പോഴേക്കും അവന്‍  സുമുഖനായ ചെറുപ്പക്കാരന്‍  ആയിമാറിയിരുന്നു.വിവാഹം ആഘോഷമായി നടന്നു.മെറീന ഇരുനിറക്കാരി ആയിരുന്നുവെങ്കിലും പാലുപോലെ സുന്ദരമായ മനസ്സുള്ളവള്‍ ആയിരുന്നു.
സന്തോഷകരമായ കുറച്ചു മാസങ്ങള്‍ക്ക് ശേഷം പയസ് ബോംബെയിലേക്ക് മടങ്ങി.

മെറീനയുടെ വരവോടെ ആ കുടുംബത്തില്‍  ഒരു കുഞ്ഞുവാവയുടെ കിളിക്കൊന്ജലുകള്‍  ഉയര്‍ന്നുവന്നു.    
പയസിനു മെറീനയില്‍  ജനിച്ചത്‌   തങ്കക്കുടം പോലുള്ളൊരു പെണ്‍കുഞ്ഞായിരുന്നു,
രുക്ക അവള്‍ക്കു 'ടെസ്സ്' എന്ന് പേരുനല്‍കി.
പയസ് കൊടുത്തയച്ച അരഞ്ഞാണവും അരയില്‍ കെട്ടി കുഞ്ഞുവാവ വീട്ടിലാകെ ഓടിക്കളിക്കാന്‍ തുടങ്ങി.രുക്ക പഴയതുപോലെ ഉത്സാഹവതിയായി കാണപ്പെട്ടത് അബ്രഹാമില്‍ സന്തോഷം ഉണര്‍ത്തി.
പയസ് ഇടയ്ക്കിടെ നാട്ടില്‍ വരും.പോകും..മകളെ അയാള്‍ക്ക്‌ ജീവനായിരുന്നു;മറീനയെയും...


പയസ് അതിബുദ്ധിമാനായ ചെറുപ്പക്കാരനായിരുന്നു.അവന്റെ മേല്‍നോട്ടത്തില്‍ കച്ചവടം നാള്‍ക്കുനാള്‍ അഭിവൃദ്ധിപ്പെട്ടു.കുറെയേറെ വസ്തുവകകള്‍ പയസ് സ്വന്തമാക്കി.മകന്റെ നേട്ടത്തില്‍ അബ്രഹാം അഭിമാനിച്ചുവെങ്കിലും അവന്‍ വല്ല ചതിയിലും അകപ്പെട്ടെക്കുമോ എന്നദ്ദേഹം ഭയക്കുകയും ചെയ്തു.

ജീവിതത്തിന്റെ ഗ്രാഫില്‍ ഉയര്ച്ചകളും താഴ്ചകളും പതിവാണല്ലോ..
അതുപോലെ തന്നെയാണ് സുഖദു;ഖങ്ങളുടെ കാര്യവും.
ചിലനേരങ്ങളില്‍ സ്വപ്നത്തില്‍ പോലും  പോലും കരുതാത്ത മുഹൂര്‍ത്തങ്ങള്‍ക്ക് നമ്മള്‍  സാക്ഷ്യം വഹിക്കേണ്ടാതായി വരും.

മറീനയ്ക്ക് കുറച്ചു ദിവസം അവളുടെ വീട്ടില്‍ പോയി നില്‍ക്കണം എന്നാഗ്രഹം ഉണ്ടായിരുന്നു.അവളതു അമ്മച്ചിയോട്‌ പറഞ്ഞു.
'അതിനെന്നതാ മോളെ...ആ തൊമ്മിച്ചനെ വിളിക്കെടീ ആനീ..'രുക്ക ഇളയമകള്‍ ആനിയോടു  ഓട്ടോ വിളിക്കാന്‍ പറഞ്ഞു.രുക്ക തന്നെയാണ്  മെറീനയെ അവളുടെ വീട്ടില്‍ കൊണ്ട് ചെന്നാക്കിയത്.മറീനയും കുഞ്ഞും പോയതോടെ വീട് മൗനത്തിന്റെ വാല്മീക്യമായി മാറി.


മറീനയും കുഞ്ഞും പോയിട്ട് മൂന്നു ദിനരാത്രങ്ങള്‍ കൊഴിഞ്ഞു  പോയി.
അന്നൊരു കറുത്തവാവ് രാവായിരുന്നു.കഞ്ഞികുടിക്കാന്‍ പോലും കഴിയാതെ വിഷമിക്കുന്ന ഭര്‍ത്താവിന്റെ  പുറം തടവി ആശ്വസിപ്പിക്കുകയായിരുന്നു രുക്ക.പൊടുന്നനെ കാളിംഗ് ബെല്‍ ശബ്ദിച്ചു.വാതില്‍ ചാരിയിട്ടേ ഉള്ളൂവല്ലോ.. എന്നാലോചിക്കുമ്പോഴേക്കും മറീനയുടെ ആങ്ങള ജോസഫ് ഓടിക്കിതച്ചു കൊണ്ട് അകത്തേക്ക് വന്നു.അയാളാകെ പരവശനായിരുന്നു.(തുടരും)

Thursday 25 November 2010

jevithagaatha2

ഭാഗം 2 (ജീവിത ഗാഥ.)

ബാലാര്‍ക്കന്‍ ബോംബെ നഗരത്തില്‍ പുഞ്ചിരി തൂകിയെത്തി.ഇന്നത്തെ പോലെ പടുകൂറ്റന്‍ കെട്ടിടങ്ങളും,അത്യന്താധുനിക വാഹനങ്ങളും ഇല്ലെങ്കിലും നഗരത്തില്‍ തിരക്കിനൊട്ടും കുറവുണ്ടായിരുന്നില്ല.ഇന്ത്യാ മഹാരാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന വിത്യസ്ത ദേശക്കാരും,ഭാഷക്കാരും അന്നം തേടുന്ന  മഹാനഗരം..


തിരക്കുകളില്‍ നിന്നും വിട്ടകന്നുള്ള കടല്‍തീരം.പ്രകാശ കിരണങ്ങള്‍ പ്രതിഫലിച്ചു നീലക്കടല്‍ വെട്ടിത്തിളങ്ങുന്നു..പഞ്ചസാര മണല്‍തരികളെ തിരകള്‍ ഉമ്മ വെച്ചുമടങ്ങുന്ന കാഴ്ച ആസ്വദിച്ചു കൊണ്ട് ഇടതു കൈത്തലത്തില്‍ തല വെച്ച് ചെരിഞ്ഞു കിടന്നു കൊണ്ട് ചൈനാ ബീഡി വലിച്ച് പുക ഊതിവിടുന്ന ഒരു പതിനൊന്നു വയസ്സുകാരന്‍..വെള്ള നിറത്തിലുള്ള ഷര്‍ട്ടും,കടും നീല നിറത്തിലുള്ള ഹാഫ് ട്രൌസറും...പ്രഭാതമായതിനാല്‍ ബീച്ചില്‍ തിരക്ക് കുറവായിരുന്നു.


ദൂരെ നിന്നുംരണ്ടുപേര്‍ ആ കടല്തീരത്തേക്ക് നടന്നടുത്തു.കൈലിയും ,ബനിയനും, അരയില്‍   പച്ചനിറത്തിലുള്ള ബെല്‍ട്ടും  തലയില്‍ ഉറുമാലും കെട്ടി മമ്മാലിക്കയും,പാന്റും നരച്ച ഷര്‍ട്ടും ധരിച്ചു കമാലും...അബ്രഹാമിന്റെ കടയിലെ സഹായികളാണ് ഇരുവരും..
സൂര്യപ്രകാശം കണ്ണിലേക്കടിക്കുന്ന  അസഹ്യതയാല്‍ നെറ്റിയില്‍ കൈകള്‍ വെച്ച്
മണലില്‍ കിടക്കുന്ന കുട്ടിയെ ചൂണ്ടി  കമാല്‍ വിളിച്ചു പറഞ്ഞു.'...മമ്മാലിക്കാ..
കൊച്ചുമുതലാളി..ദാണ്ടേ കിടക്കുന്നു..'
വായിലെ മുറുക്കാന്റെ അവശേഷിച്ച വറ്റ് പുറത്തേക്കു തുപ്പി മമ്മാലിക്ക വിളിച്ചു..'ഡാ..പൈസു..മോനെ പൈസു...'
'പൈസു അല്ല മമ്മാലിക്കാ പയസ്...'
എന്ത് കുന്തമെങ്കിലും ആവട്ടെടാ..ഹംക്ക് നമ്മള്‍ക്ക് പണീണ്ടാക്കാന്‍!
ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ടെന്ന പോലെ വരുന്ന മമ്മാലി-കമാലുമാരെ കണ്ടു
ഓട്ടമല്‍സരത്തിനു പരിശീലിക്കുന്നവനെ പോലെ പയസ് ഓട്ടം തുടങ്ങി.
മണല്‍ തരികളില്‍ ആഴ്ന്നിറങ്ങുന്ന കാല്‍പാദങ്ങളെ വലിച്ചെടുത്തു ഓടാന്‍ പ്രയാസപ്പെട്ട മമ്മാലിക്കയും,കമാലും പതിവ് പോലെ തോറ്റു മടങ്ങി.


മകന്റെ  വിദ്യാഭാസം തന്റെ മാത്രം സ്വപ്നമാണെന്ന് മനസ്സിലാക്കിയ അബ്രഹാം ആ മോഹം മടക്കി വെച്ചു.നാളുകള്‍ പിന്നെയും കടന്നു പോയി.പയസ് അപ്പനെ കച്ചവടത്തില്‍ നന്നായി സഹായിക്കാന്‍ തുടങ്ങി.മകന് കാര്യപ്രാപ്തിയായെന്നു മനസ്സിലാക്കിയ അബ്രഹാം മകനെ കടകള്‍ ഏല്‍പ്പിച്ചു നാട്ടിലേക്ക് മടങ്ങി.


നാട്ടില്‍അബ്രഹാമിനെകാത്തുഒരുദുരന്തംകിടപ്പുണ്ടായിരുന്നു.നാട്ടുകാര്‍ക്ക് വേണ്ടപ്പെട്ടവനും  വീട്ടുകാര്‍ക്ക് കണ്ണിലുണ്ണിയും ആയിരുന്ന മന്ദബുദ്ധിയായ തന്റെ മകന്‍ ജോണിക്കുട്ടിക്ക് ദേഹത്താകെ വ്രണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.
വിശദമായ പരിശോധനകള്‍ക്കൊടുവില്‍ അര്‍ബുദ രോഗത്തിന്റെ പിടിയിലാണ് മകനെന്ന   ദു:ഖസത്യം വെള്ളിടിയായി അവരില്‍ പതിച്ചു.
മനോധൈര്യം കൈവിടാതെ അബ്രഹാമും,രുക്കയും മകനു  അവര്‍ക്ക് കഴിയാവുന്നത്ര ചികിത്സകള്‍ നല്‍കി.

എന്നും തന്റെ നോട്ടം എത്തുന്നതിനു രുക്ക ജോണിക്കുട്ടിയെ അടുക്കളയുടെ അടുത്തുള്ള സ്റ്റോര്‍ മുറിയിലേക്ക്മാറ്റികിടത്തി.
നാള്‍ക്കുനാള്‍ രോഗം മൂര്ചിച്ചു വന്നു.വ്രണംതുടയിലേക്ക്കൂടിവ്യാപിച്ചു.


രുക്ക അത്യധികം വ്യസനത്തോടെയും ,അങ്ങേയറ്റം സ്നേഹത്തോടെയും വ്രണങ്ങള്‍ മരുന്ന് വെച്ചു കെട്ടുകയും വൃത്തിയാക്കുകയും ചെയ്തു.പതിവുപോലെ രുക്ക മരുന്ന് വെച്ചു കെട്ടുമ്പോള്‍ വ്രണത്തില്‍ നിന്നും പുഴുക്കള്‍ അരിക്കുന്നത് കാണാനിടയായി.അവള്‍ മകനെ കെട്ടിപ്പിടിച്ചു തേങ്ങി..' അധിക നാള്‍ അമ്മച്ചിയിങ്ങനെ വിഷമിക്കേണ്ടി വരില്ലമ്മച്ചീ...'ജോണിക്കുട്ടിയുടെ വാക്കുകള്‍ കേട്ട് രുക്ക കണ്ണുകളുയര്‍ത്തി അവനെ നോക്കി..ഒരു  മന്ദബുദ്ധിയുടെതല്ലാത്ത    വാക്കുകള്‍!
തന്റെ  പാവം മകന്‍....അവര്‍ വീണ്ടും അവനെ കെട്ടിപിടിച്ചു തേങ്ങി.

പറഞ്ഞത് പോലെ തന്നെ അമ്മച്ചിയെ അധികം കഷ്ട്ടപ്പെടുത്താതെ അവന്‍ പോയി.
ശവമടക്ക് കഴിഞ്ഞു സെമിത്തേരിയില്‍ നിന്നെത്തിയ അബ്രഹാം പറഞ്ഞു'അങ്ങനെ ജോണിക്കുട്ടിയുടെ കല്യാണം കഴിഞ്ഞു'..കൂടെയുണ്ടായിരുന്ന  പയസ്സും പെങ്കൊച്ചുങ്ങളും അപ്പനെ നോക്കി നിന്നു.




മരണം ആശ്വാസമേകുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ട്..
ആ വീട്ടുകാര്‍ക്ക് ജോണിക്കുട്ടി നരകയാതന അനുഭവിക്കുന്നത് കണ്ടു നില്‍ക്കാന്‍ തക്ക മനക്കട്ടി ഉണ്ടായിരുന്നില്ല.അവര്‍ ജോണിക്കുട്ടിയുടെ  മരണത്തില്‍  വേദനിക്കുകയും അതുപോലെ തന്നെ ആശ്വസിക്കുകയും ചെയ്തു.
ജോണിക്കുട്ടിയുടെ മരണ ശേഷം സദാ കര്മ്മനിരതയായിരുന്ന രുക്ക വിഷാദവതിയായും,ക്ഷീണിതയായും  കാണപ്പെട്ടു.(തുടരും)

Wednesday 24 November 2010

ജീവിത ഗാഥ

പ്രിയ സുഹൃത്തുക്കളെ ഇത്  വായിക്കുന്നവര്‍ ഒരു പത്തമ്പത് കൊല്ലം പിറകോട്ടു പോയെ തീരു...ഇന്നത്തെ പോലെ മൊബൈല്‍ ഫോണോ കമ്പ്യൂട്ടറോ പോയിട്ട് വൈദ്യുതിയോ,വാഹനങ്ങളോ അധികം പ്രചാരത്തിലില്ലാത്ത കാലത്തേക്ക്..പരിമിതമായ അറിവ് മാത്രം ഉള്ള ഒരു സാധാരണ വീട്ടമ്മയുടെ എഴുത്തെന്ന രീതിയില്‍ മാത്രം ഈ നോവലിനെ കാണണേ...




രുക്ക പതിനാലു വയസ്സുള്ള ഗ്രാമീണകന്യകയാണ്..അറബിക്കടലിന്റെ തീരത്തുള്ള ഫലഭൂയിഷ്ട്ടമായ മണ്ണുള്ള ഒരു ഗ്രാമത്തിലാണ് അവള്‍ വസിക്കുന്നത്.രണ്ടാം ക്ലാസ്സില്‍ പടിപ്പു നിര്‍ത്തേണ്ടി വന്നവളാണ്.പെണ്‍കുട്ട്യോള്‍ അധികം എഴുത്തൊന്നും പഠിക്കേണ്ട എന്ന് അമ്മ പറഞ്ഞപ്പോള്‍ രുക്കയ്ക്കും  സന്തോഷമായി.രുക്കയുടെ അനിയത്തിമാരെ കളിപ്പിച്ചും,കുളിപ്പിച്ചും,അണിയിച്ചും ,വീട്ടിലെ കോഴി കുഞ്ഞുങ്ങളെ പോറ്റിയും,കൊയ്ത്തു കഴിഞ്ഞ പാടത്ത് പച്ചക്കറികള്‍ കൃഷി ചെയ്തും ജീവിതം അര്‍ത്ഥവത്താക്കി മാറ്റി രുക്ക.
ഇതിനൊക്കെ പുറമേ സുലഭമായി കിട്ടുന്ന തെങ്ങോലകള്‍ വെള്ളം ഒഴിച്ച് കുതിര്‍ത്തു വെച്ച് നന്നായി മെടഞ്ഞു വെക്കാനുംഅവള്‍ക്കറിയാമായിരുന്നു.

വെളുത്ത് മെലിഞ്ഞു സുന്ദരിയായ രുക്ക പാകമായ പച്ചക്കറികള്‍ പറിച്ചെടുത്ത് ചന്തയില്‍ കൊണ്ട് പോകുമ്പോള്‍ അന്നാട്ടിലെ ഓരോ ചെറുപ്പക്കാരന്റെയും  മനസ്സില്‍ ചെണ്ടമേളം നടക്കും.പക്ഷെ നാട്ടിലെ പ്രമാണിമാരില്‍ ഒരാളായ രുക്കയുടെ പിതാവ് വര്‍ക്കിയെ ഭയന്ന് ഒറ്റ ചെറുപ്പക്കാരനും പ്രണയം  പരസ്യമായി കാട്ടാന്‍ ധൈര്യപ്പെട്ടില്ല.അവരുടെ ഒളിച്ചും തെളിഞ്ഞുമുള്ള നോട്ടമൊന്നും രുക്കയും ശ്രദ്ധിച്ചതേയില്ല;അവള്‍ക്കു ചെയ്യാന്‍ ഒട്ടനവധി കാര്യങ്ങള്‍ ഉണ്ടായിരുന്നല്ലോ...
രുക്കയ്ക്ക് കല്യാണ  പ്രായമായെന്നും പെണ്ണിനെ പെട്ടെന്ന് കെട്ടിച്ചു  അയക്കണമെന്നും
മേരി ഭര്‍ത്താവിനെ നിരന്തരം ഓര്‍മ്മപെടുത്താന്‍  തുടങ്ങി.
സീമന്ത പുത്രിയെ ജീവനുതുല്യം സ്നേഹിച്ചിരുന്ന ആ പിതാവിന് അവളെ പിരിഞ്ഞിരിക്കാന്‍ വലിയ വിഷമമായിരുന്നു.എങ്കിലും തന്റെകടമനിര്‍വഹിക്കുവാന്‍ ബാധ്യസ്ഥനായത്‌ കൊണ്ട്മകള്‍ക്കൊരുനല്ലവരനെതന്നെകണ്ടെത്തി.
പയ്യന്  സിംഗപ്പൂരില്‍ ആണ് ജോലിയെന്നറിഞ്ഞു രുക്കയുടെ അമ്മയ്ക്ക് വലിയ സന്തോഷമായി.രുക്കയെക്കാള്‍ പത്തിരുപതു വയസ്സ് മൂപ്പുണ്ടായിരുന്നു പയ്യന്.സ്വന്തമെന്നു പറയാന്‍ ഒരു അമ്മ മാത്രമേ ഉള്ളു..അവരാകട്ടെ രോഗിണിയാണ്.അമ്മയെ പരിചരിക്കാന്‍ അത് മകളെപോലെയുള്ള ഒരുവളാകാന്‍ ആണ് അബ്രഹാം  ഈ കല്യാണം ആലോചിച്ചത് തന്നെ..
വിവാഹം തരക്കേടില്ലാതെ തന്നെ വര്‍ക്കി നടത്തി.
തന്റെപ്രിയപ്പെട്ട,പിതാവിനെയും,അമ്മയെയും,അനിയത്തിമാരെയും,കോഴികളെയും,
നട്ടു വളര്‍ത്തിയ കൃഷിയെയുമൊക്കെ ഉപേക്ഷിച്ചു പോകേണ്ടി വന്നതില്‍ രുക്കയ്ക് അഗാധമായ ദുഖമുണ്ടായിരുന്നു.എങ്ങിയേങ്ങി കരഞ്ഞ അവളെ അനിയത്തിമാര്‍ കരച്ചിലോടെ കെട്ടിപിടിച്ചു കരഞ്ഞതോടെ അവിടെ ഒരു സങ്കടകടല്‍ തന്നെ ഉയര്‍ന്നു.
കാരണവര്‍മാര്‍ ഇടപെട്ടു രുക്കയെ മണവാളനൊപ്പം അയച്ചു.രുക്കയുടെ വീട്ടില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ ദൂരം മാത്രമേ അബ്രഹാമിന്റെ വീട്ടിലെക്കുണ്ടായിരുന്നുള്ളൂ..കല്യാണം കഴിഞ്ഞു നാലാഴ്ച്ചകള്‍ക്ക് ശേഷം അബ്രഹാം സിംഗപ്പൂരിലേക്ക് തിരിച്ചു പോയി.രോഗിയായ അമ്മായി അമ്മയെ  ശുശ്രൂഷിക്കേണ്ട ചുമതല രുക്കയില്‍ നിക്ഷിപ്തമായതിനാല്‍ അവള്‍ക്കു സ്വന്തം വീട്ടിലേക്കു കൂടെകൂടെ പോകാന്‍ സാധിച്ചില്ല.രുക്കയ്കാകട്ടെ അവരെ പെരുത്ത് ഇഷ്ട്ടവുമായിരുന്നു.ക്രമേണ രുക്ക ആ വീടുമായി സമരസപ്പെട്ടു.അവള്‍ വീട്ടിലുള്ളപ്പോള്‍ ആ വീടും ഉണര്‍ന്നിരുന്നു.
അബ്രഹാമിന്റെ രോഗിയായ അമ്മയ്ക്ക് അവള്‍ വലിയ ഒരു ആശ്വാസം ആയിരുന്നു.സ്നേഹപൂര്‍ണമായ രുക്കയുടെ പരിലാളനകള്‍ കൊണ്ട് അവര്‍ കിടക്ക വിട്ടു എണീറ്റു.ഇതറിഞ്ഞ അബ്രഹാം സന്തോഷത്തോടെ സിംഗപ്പൂരില്‍ നിന്നും മടങ്ങിയെത്തി.നാട്ടില്‍ കച്ചവടം തുടങ്ങി.തന്റെ പ്രിയതമന്‍ കാസരോഗിയാണെന്ന് അപ്പോഴാണ്‌ രുക്ക മനസ്സിലാക്കിയത്.രാത്രികളില്‍ വലിവ്  വന്നു ശ്വാസം മുട്ടി കഷ്ട്ട്പ്പെടുന്ന ഭര്‍ത്താവിന്റെ പുറം തടവി ഉറക്കച്ചടവോടെ പ്രഭാതത്തില്‍ ജോലികളില്‍ മുഴുകുന്ന രുക്കയെ നോക്കി അമ്മായിയമ്മ നെടുവീര്‍പ്പിട്ടു.അവര്‍ അവള്‍ക്കു വേണ്ടി എന്നും പ്രാര്‍ഥനകള്‍  ചൊല്ലി.അവരുടെ മരണം വരെ...
അമ്മായി അമ്മയുടെ  മരണത്തിനു ശേഷം രുക്കയുടെ അമ്മ ആ വീട്ടില്‍ നിത്യ സന്ദര്‍ശകയായി.ആ വീട്ടിലെ സമ്പല്‍ സമ്രിദ്ധിയിലായിരുന്നു അവരുടെ കണ്ണ്. കച്ചവടക്കാരനായിരുന്ന അബ്രഹാമിന്റെ വീട്ടില്‍ നിന്നു യഥേഷ്ട്ടം  കിട്ടുന്ന ധാന്യങ്ങളും മറ്റും സ്വന്തം വീട്ടിലേക്കു കടത്താന്‍ അവര്‍ ആള്‍ക്കാരെയും ഏര്‍പ്പാടാക്കിയിരുന്നു.അമ്മയുടെ 'മുതലെടുപ്പ് ' രുക്കയ്ക്ക്  തീരെ ഇഷ്ട്ടമായിരുന്നില്ലെങ്കിലും അവള്‍ മൌനം പാലിച്ചു പോന്നു.
വസന്തങ്ങള്‍ മാറിമാറി വന്നു.രുക്ക അഞ്ചു മക്കളെ പ്രസവിച്ചു.അവസാനം പ്രസവിച്ച കുട്ടി ജനിച്ചയുടനെ മൃതിയടഞ്ഞു.മൂന്നാമത്തെ മകന്‍ ബുദ്ധിമാന്ദ്യം ഉള്ളവന്‍ ആയിരുന്നു.മൂത്തവനാകട്ടെ അതി ബുദ്ധിമാനും..ഇവരെ കൂടാതെ രണ്ടു പെണ്മക്കളുമാണ്  രുക്കയ്ക്കും,അബ്രഹാമിനും ഉണ്ടായ കുഞ്ഞുങ്ങള്‍..
അബ്രഹാമിന്റെ നാട്ടിലെ കച്ചവടം അനുദിനം ക്ഷയിച്ചു വന്നു..
കച്ചവടം മതിയാക്കി അബ്രഹാം ബോംബെയിലേക്ക് വണ്ടി കയറി.അവിടെ അബ്രഹാം   നടത്തിപ്പിനായി കൊടുത്ത  സ്വന്തം  കടകള്‍ ഉണ്ടായിരുന്നു.അബ്രഹാം അത്   തിരികെ ഏറ്റെടുത്തു നടത്താന്‍ തുടങ്ങി.മൂത്തമകന്റെ സ്വഭാവം നന്നായി അറിയുന്നത് കൊണ്ട് അവനെയും ബോംബെയിലേക്ക് കൂട്ടി;ഒരു സ്കൂളില്‍ ചേര്‍ത്തു.
സ്കൂളിലേക്ക് അയക്കുന്ന മകന്‍ ജൂഹുവിലും പരിസരത്തും ബീഡിയും വലിച്ച് നടക്കുകയാണെന്ന അറിവ് അബ്രഹാമിന് തലവേദന സൃഷ്ട്ടിച്ചു .(തുടരും)